കവിത - സമുദ്ര നീലിമ ********
ആ മരം ശാഖകളില്‍ വളര്‍ന്നു പന്തലിക്കുന്നു.
*********
റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിച്ചു.നോട്ടങ്ങള്‍ പഴയപടി തന്നെ. അവരെല്ലായ്പ്പോഴും അവര്‍ക്കാവശ്യമുള്ള പെണ്ണുങ്ങളെ കണ്ണുകളിലെടുത്ത് കിടക്കയിലെത്തിക്കുന്നു.ചിലപ്പോള്‍ മുഴുവന്‍ അവരുടെ ആവശ്യകതയല്ല തന്നെ.അപ്പോളവര്‍ ശ്രദ്ധയോടെ വേണ്ടത് മാത്രം തിരഞ്ഞെടുക്കുന്നു. കിടക്കയിലേക്ക് കൊണ്ടു പോവുന്നു.കവലയില്‍ നില്‍ക്കുമ്പോള്‍ അഞ്ചുപേരെ കണ്ടു.കിടക്കയില്‍ എത്തിച്ചു കഴിഞ്ഞാണോ ഇങ്ങനെ നോക്കുന്നത്?ഏതെല്ലാം ഭാഗങ്ങള്‍ എങ്ങനെയിവര്‍ കൊണ്ടുപോയെന്നു ആകാംക്ഷയോടെ ആലോചിച്ചു നിന്നു. ഇവര്‍ പെണ്ണുങ്ങളെ നോക്കുമ്പോള് ആയുധവും പണിയുന്നു.മെരുക്കാന്‍ കയറോ പച്ചിരുമ്പോ തൃശൂലമോ ഒക്കെ അവര്‍ പെണ്ണുങ്ങള്‍ക്കൊപ്പം കിടക്കയിലെത്തിക്കുന്നു. വായില്‍ തിരുകാന്‍ തുണിയും അടച്ചുറപ്പുള്ള മുറിയും പെട്രോളും മണ്ണെണ്ണയും കുറ്റിക്കാടും അവര്‍ എളുപ്പം കണ്ടെത്തുന്നു.കെട്ടിതൂക്കാന്‍ പാകത്തില്‍ പെട്ടെന്ന്മരങ്ങള്‍ നടുന്നു.അതിന്‍റെ ശാഖകള്‍ ഉടനടി വളര്‍ന്ന്‍ നാല്‍പ്പത്തിയെട്ട് കി.ഗ്രാം. ഉള്ള ഒരു പെണ്ശരീരത്തെ താങ്ങുന്നു. ആ മരം ശാഖകളില്‍ വളര്‍ന്നു പന്തലിക്കുന്നു.
*********
സമുദ്ര നീലിമ :
മദ്രാസ് ഐ.ഐ.ടി യില്‍ ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെൻ്റിൽ ഗവേഷക.
*********