കവിതകൾ - ചിത്ര കെ പി
1.
കാവേരി
ലോകം മുഴുവൻ
മയങ്ങിക്കിടക്കുമ്പോൾ
ഒരാൾ മറ്റൊരാളിലേക്ക്
ഇറ്റ് വീഴുമ്പോലെ
ഒരുവൾ കീശയിൽ
കല്ലുകൾ നിറച്ച്
നദിയുടെ
ആഴങ്ങളിലേക്കിറങ്ങുന്നു.
ജലത്തിന്റെ ആസക്തിയിലേക്ക്
തുറസ്സുകളിലേക്ക്
നിശബ്ദതയിലേക്ക്
ഉതിർന്ന്
ഉടയാടകൾ
ഉടൽപ്പെരുക്കങ്ങൾ.
നൂറ്റാണ്ടുകളുടെ ഒഴുക്കിനെ
കൊരുക്കുന്ന
പായൽമണം മുടിക്കെട്ടിൽ.
ചുണ്ടിൽ, കടലേറി വന്നൊരു
ചുംബനത്തിന്റെ ഉപ്പ്.
കാതിൽ, ആഴത്തിലേക്ക്
കൂപ്പ് കുത്തുന്ന
കുട്ടിക്കാലുകളുടെ ആർപ്പ്;
പല ദേശങ്ങളുടെ ചിറകടി.
പാതിയടഞ്ഞ കണ്ണുകളിൽ
രാത്രി നനയാനിറങ്ങുന്ന
നാട്ടുമനുഷ്യരുടെ നിഴൽ.
ജലവൃക്ഷങ്ങളുടെ
ശ്വാസവേരുകൾ, വിരലുകൾ.
ഒഴുക്കിൽ അവ തീർക്കുന്ന
നിലയ്ക്കാത്ത നീലവരകൾ.
ഉടലിന്റെ തുറവികളിൽ
ജലജീവികളുടെ അനക്കം;
ഹൃദയത്തിലെ
ജലകന്യകയുടെ സ്വപ്നത്തിൽ
മണ്ണാൽ ഉരുവപ്പെട്ട
ഒരുവനോടുള്ള ഉരുക്കം.
ഉണർച്ചയിൽ, നദി,
ഉപേക്ഷിക്കപ്പെട്ട മൺവീട്;
വേനൽ വിയർത്ത് കിടക്കുന്ന
ഇഷ്ടികച്ചൂള.
പുല്ല് തേടി വന്ന
കാലികൾ മാത്രം
വരിവരിയായി
നടന്നു പോകുന്നു,
കൈയിൽ വടിയും
കണ്ണിൽ കാലവും
പേറുന്ന ഒരു വൃദ്ധനോടൊപ്പം,
ഓർമ്മയിൽ ജലമുള്ള
ഈ നദിയിലൂടെ.
2
ഭൂമിക്കല്ല്
നാല് വയസ്സുകാരൻ
കുഞ്ഞൻ
സ്കൂളിൽ നിന്ന് വന്നു,
കൂട്ടുകാരനോട്
പിണങ്ങിയ കഥ പറഞ്ഞു.
അവനടിച്ചെന്നും, ഞാങ്കരഞ്ഞെന്നും
ഇനി കളിക്കാൻ കൂടില്ലെന്നും
അവന്റെ പിറന്നാളിന്
കേക്ക് മുറിക്കാൻ പോവില്ലെന്നും
ഒറ്റശ്വാസത്തിൽ പറഞ്ഞ്
പരാതി വണ്ടിയായ്
ഓടിപ്പോയി.
പിണക്കം വരുമ്പോഴൊക്കെയും
അവന്റെ മുഖം
കൂർത്ത് കൂർത്ത് വന്നു,
കണ്ണിൽ പുതുരസങ്ങൾ വന്നു,
കുഞ്ഞിക്കൈ വീശിയുള്ള
അടിയിൽ വേദനയുടെ
തിണർപ്പുകൾ വന്നു.
അവനോടുന്ന വഴികളിൽ
പക മുതിരുന്നതും
അതിരുകളിൽ
മുറിവ് മുള പൊട്ടുന്നതും
കളിയിടങ്ങളിലെ
വെള്ളാരങ്കല്ലുകളിൽ
ചോര പൊടിയുന്നതും അറിഞ്ഞു.
ഇനി രക്ഷയില്ലെന്നോർത്ത്
കല്ലുകളെല്ലാം തെരുത്ത്
ഒരു മൂലയിലേക്കിട്ട്
തിരിയുമ്പോൾ കണ്ടു
രാവിലെ
പിണങ്ങിയ കൂട്ടുകാരനോടൊപ്പം
കുഞ്ഞൻ
മണ്ണപ്പം ചുട്ട് കളിക്കുന്നത്,
ആർപ്പ് വിളിച്ചോടുന്നത്,
ചിരിച്ച് മറിയുന്നത്.
കളിയുടെ ഓളത്തിൽ, അവന്റെ
മൂക്കിൻ തുമ്പിൽ നിന്നും തെറിച്ച
വിയർപ്പിന്റെ ഒരു തുള്ളിയിൽ,
ഭൂമി, ഒന്ന് മുങ്ങി നിവർന്നു.
അടിയിൽ
വെള്ളാരങ്കല്ലുകൾ
തെളിഞ്ഞ് കിടന്നു.