കവിതകൾ - ജ്യോതിബായി പാരിയാടത്ത്

കവിതകൾ - ജ്യോതിബായി പാരിയാടത്ത്

1

ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും  

 

ഇടയ്ക്ക്

ചാരിയ വാതിലിടയിലൂടെ 

ചില നിശ്ശബ്ദനടത്തങ്ങളിലേക്ക്

അമ്മ കാണാതെ

കുട്ടി കണ്ണയക്കാറുണ്ട്.

ഉമ്മറപ്പാതവഴിയിലൂടെ പടിഞ്ഞാട്ട് പോവുന്നവ.

അടിയളന്നു മാത്രം നീങ്ങുന്ന മൗനങ്ങളാണവ.

ഒരു മഞ്ചൽ 

തുഴയുന്ന പോലെ .  

അതിനു മുന്നിൽ 

നിറയെ കൊതുമ്പും തെങ്ങോലയും 

കീറിയടുക്കിയ വിറകുമായി 

ഒരു വണ്ടി മുടന്തുന്നപോലെ

കാളകൾ ,വണ്ടിക്കാരൻ

അവരും അത്രമേൽ മൗനികൾ . 

 

വണ്ടി അമ്മയ്ക്കുള്ള സൂചനയാണ്

അമ്മയപ്പോൾ കുട്ടിയെ ഇടനാഴിയിലാക്കി വാതിൽ ചാരും

കോലായിൽ ചെന്ന് നിശ്ശബ്ദം കാക്കും

അപ്പോഴാണ് അവർ കടന്നുപോവുക.

കുട്ടിക്ക് നിശ്ശബ്ദത അസഹ്യമായിരുന്നു.

കുട്ടി പുറകിലെ തൊടിയിലേയ്ക്ക് ഓടും

പിന്നേയും കുറച്ചായാൽ

അസഹ്യമായൊരു ഗന്ധം പരക്കും

കുട്ടി ചെണ്ടുമല്ലി പറിച്ച കൈ മണത്തു നിൽക്കും  

മുകളിലേയ്ക്കുയരുന്ന കറുത്ത ചുരുൾപ്പുകയിൽ

രൂപങ്ങൾ മെനഞ്ഞു രസിക്കും

"ഇവിടെ നിന്നു പോയാൽ മതിയായിരുന്നു"

പിറുപിറുത്ത് അമ്മ

ജനലുകൾ അടക്കാൻ തുടങ്ങും

അപ്പോൾ മാത്രം കുട്ടി അകത്തില്ല എന്ന്

അമ്മയ്ക്ക് ദേഷ്യം വരും.

ആ വഴിയിലെ അവസാനത്തെ വീടാണത്

ശ്മശാനം അടുത്ത് 

അതിനാൽ വാടക കുറഞ്ഞത്.

 

കുട്ടിയുടെ ഏട്ടന് എന്തൊക്കെ അറിയാമെന്നോ!

കുട്ടിക്ക് അസൂയ തോന്നും

എത്ര കൂട്ടുകാരാണ്!

അവധി ദിവസങ്ങളിൽ

പടിഞ്ഞാറേ വഴി

പോവാറുണ്ടത്രേ

"അവന്റെ പോക്കത്ര ശരിയല്ല"

 അമ്മ അച്ഛനോട് .

പിശുക്കനാണ് ഏട്ടൻ

കാണാൻ തരാതെ

പൂട്ടിവെയ്ക്കുന്ന

എന്തോരം ചിത്രപുസ്തകങ്ങൾ !

ഏട്ടന്റെ ചുമരലമാരയുടെ നമ്പർപൂട്ട്

കുട്ടിക്ക് എത്തിപ്പിടിക്കാനാവാത്ത

സംഖ്യകളിൽ

 എന്നും വഴങ്ങാതെ നിന്നു .

 

മഴയത്ത് കിളച്ചിടുന്ന തെങ്ങിൻ തടങ്ങൾ .

പുല്ലാനിത്തൂപ്പും ശീമക്കൊന്നയും.

കുട്ടിക്ക് ഇഷ്ടമുള്ള മണങ്ങളാണൊക്കെയും

വരുന്നോ ?

നാറ്റപ്പൂച്ചെടിക്കാട്ടിൽ 

എപ്പഴും പൂക്കുന്ന മുല്ലമണങ്ങൾ 

തീച്ചുവപ്പുള്ള കാട്ടുപൂക്കൾ

പല നിറത്തിൽ 

വേലിപ്പൂവുകൾ ,തെററികൾ

എന്തൊക്കെത്തരം പക്ഷികൾ 

മുയലുകൾ, മയിലുകൾ 

എന്തു ഭംഗിയാണെന്നോ!

ഏട്ടൻ കുട്ടിയെ കൊതിപ്പിക്കും.

 

"പുല്ലാനിപ്പൊന്തയിലൊക്കെ അപ്പടി 

വെഷത്താന്മാരാ കുഞ്ഞീ

സൂക്ഷിക്കണം"

മുറ്റമടിക്കുന്ന പാറുവമ്മ .

 

പടിഞ്ഞാറ്റു വഴി കുട്ടിക്ക് വിലക്കിയത്. 

സ്കൂളും ഒരേയൊരു ചങ്ങാതിയുടെ വീടും

അമ്പലം ,ആശുപത്രിയും ഒക്കെ 

എതിർ ദിശയിലേയ്ക്കാണല്ലോ

**

വഴിയിൽ

വേലികളിൽ ഉച്ചയ്ക്കും

നീലൂരിപ്പൂക്കൾ വാസനിച്ചു

നീലൂരിപ്പഴം തിന്നു വയലറ്റ് ആയ നാവുനീട്ടി 

കുട്ടി ഏട്ടന്റെ കൂട്ടുകാരെ പേടിപ്പിച്ചു.

ഇറുങ്ങനെ പൂത്ത മുല്ലയും 

തീച്ചുവപ്പൻ കാട്ടു പൂവും തെറ്റിയും

കയ്യെത്തിപ്പറിച്ചു.

കമ്യൂണിസ്റ്റ് പച്ച തിരുമ്മി നാറ്റി നോക്കി .

ചെമ്മണ്ണ് ചുമപ്പിച്ച കുട്ടിയുടെ ദേഹമാസകലം

ഇക്കിളിയിട്ട് ഏട്ടനും കൂട്ടുകാരും ചിരിച്ചു.

 

പുല്ലാനിപ്പടർപ്പിനടുത്ത് 

മണ്ണിൽ പടിഞ്ഞിരുന്ന്  

ഇപ്പോൾ ഒരു കുട്ടി

പൂക്കൾ കോർക്കുന്നു

തലേന്നു പഠിച്ച ആംഗ്യപ്പാട്ട് 

ആംഗ്യങ്ങളില്ലാതെ പാടി നോക്കുന്നു.

പൊന്തയിൽ നിന്ന്

നിവരുന്ന പത്തിയോടെ

ചില ഇഴച്ചിലുകൾ

പുറത്തേക്ക് നീളുന്നത്

കുട്ടി കാണുന്നേയില്ല.

കുട്ടിയ്ക്കപ്പോൾ ശീമക്കൊന്ന വാസനിച്ചു

അറ്റം പിരിഞ്ഞ വയലറ്റ് നാവുകൾ 

കുട്ടിയെ തൊട്ടുഴിയുന്നത്

കുട്ടി അറിയുന്നേയില്ല

നഴ്സറി റൈമിന്റെ ലഹരിയിലാണ് കുട്ടി .

പുഴു പുമ്പാററയാവുന്ന ഒരു പാട്ടാണ് അത്.

 

ചെമ്മണ്ണിൽ കുളിച്ച പുഴു

"പുഴു ജന്മത്തെ പാടേ മറന്ന പൂമ്പാറ്റ"

എന്നു പരിണമിച്ച

 ഒരു കുട്ടിപ്പാട്ട്.

 

2.

ഒറ്റമുലച്ചി

 

'മറ്റതു  ഛീഛീ' 

എന്നു  കിണുങ്ങി 

ചുണ്ടിൻമുനകൾ കോട്ടുന്നു

തള്ളിയൊതുക്കീ- 

ട്ടൊരു  കൈകൊണ്ടെൻ

ചേലത്തുമ്പു വലിച്ചു

മറച്ചിട്ടിങ്ങു 

മുഖം പൂഴ്ത്തുന്നു.

 

എപ്പൊഴുമെപ്പൊഴുമിങ്ങനെ

മറ്റതു കയ്ക്കും മട്ടിൽ

മുഖത്തൊരുകൊട്ട-

ച്ചുളിവും വെച്ചിട്ടിങ്ങേ  

മുലതൻ  മധുരം നുകരും 

നിറയും ഒഴിയും

വീണ്ടും നിറയും

 

ഒന്നേ പാകം

ഒന്നേ സൗമ്യം

ഒന്നേ മധുരം

മൃദുലം മസൃണം

മറ്റതു കാണാതറിയാതെ

മറ്റൊരു രുചിയും 

നോക്കാതെ

കണ്ണുമടച്ചാണൊക്കേയും

 

അങ്ങനെ

ചിലതോ 

മുറിയുന്നു

വിങ്ങി വിതുമ്പിപ്പലവട്ടം  

നിലകിട്ടാതങ്ങു 

തുളുമ്പിത്തൂവി

പിന്നെസ്സർവ്വം വറ്റീ- 

ട്ടൊറ്റക്കണ്ണിൻ

പോളകൾ കൂട്ടി

ഗ്രന്ഥികൾ പൂട്ടി

ച്ചേലക്കുള്ളിൽ

മറ്റതൊതുങ്ങീ

നിശ്ശബ്ദം

അതു കല്ലിക്കുന്നു !

 

ഒറ്റമുലച്ചി പിറക്കുന്നു.

Comments

(Not more than 100 words.)